Sunday, January 29, 2012

പരമകുടി


രവി കുമാര്‍


1
ഇരുള്‍മൂടിയ കൊടുംകാട്,
കാറ്റില്ല,ഒച്ചയനക്കമില്ല.
അദൃശ്യമതിലുകളാല്‍ അവര്‍ തടവിലടക്കപ്പെട്ടു
ആവശ്യംവരുമ്പോള്‍ വരുത്തും
അവരോട് വീടുകള്‍, തെരുവുകള്‍ വെടിപ്പാക്കാന്‍
ആജ്ഞാപിക്കും.
ഓഫീസുകള്‍, പരിസരങ്ങള്‍,കക്കൂസുകള്‍^
ശരിക്കും എല്ലായിടവും;
ഹൃദയമൊഴിച്ച്.


2.
അവന്‍ പറഞ്ഞു പരമകുടി
അതൊരു ഭോജനശാലയാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അതൊരു നടന്റെ ജന്മനാടാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അത് പരമേശ്വരി അമ്മന്റെ കോവില്‍ സ്ഥലമാണെന്ന് അവര്‍ പറഞ്ഞു.
അവന്‍ പറഞ്ഞു പരമകുടി
അവര്‍ പറഞ്ഞു,കാത്തു നില്‍ക്കൂ,
ബസ് ഉടന്‍വരും
അവന്‍ ഒച്ചത്തില്‍ കരഞ്ഞു
അവര്‍ വിപരീതമായി ചിന്തിക്കുന്നത് തുടര്‍ന്നു



തമിഴില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം: രവിശങ്കര്‍
കടപ്പാട്: കഫില.ഓര്‍ഗ്

പരമകുടി: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു പട്ടണം. 2011 സെപ്റ്റംബറില്‍ പരമകുടിയില്‍ പൊലീസ് ഏഴ് ദളിതുകളെ വെടിവച്ചുകൊന്നു. 1957ല്‍ കൊല്ലപ്പെട്ട ദളിത് നേതാവ് ഇമ്മാനുവല്‍ ശേഖരന് ആദരവ് അര്‍പ്പിക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്.

Sunday, January 22, 2012

സമ്മാനം

ഇറാന്‍കവിത





ഫോറ ഫറൂഖ്‌സദ്

ഞാന്‍ രാത്രിയുടെ ആഴത്തെപ്പറ്റി ഉറക്കെപ്പറഞ്ഞു
ഇരുളിന്റെ അഗാധതയില്‍നിന്ന്,
ഞാന്‍ സംസാരിക്കുന്ന രാത്രിയുടെ ആഴങ്ങളില്‍നിന്ന്

എന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍
സുഹൃത്തേ,
ഒരു വിളക്കും
ആമോദഉദ്യാനപഥങ്ങളിലെ
ആള്‍ക്കൂട്ടങ്ങളെ കാണാനായി
ഒരു ജനാലയും കൊണ്ടുവരിക



ഫോറ ഫറൂഖ്‌സദ്
(1935-1967)

ഇറാനിലെ ഏറ്റവും ശ്രദ്ധേയ കവികളിലൊരാളായിരുന്നു. തെഹ്‌റാനിലെ ഇടത്തം കുടുംബത്തില്‍ ജനിച്ചു. പതിനേഴാം വയസില്‍ വിവാഹം കഴിച്ചെങ്കിലും പരാജയമായി. തെഹ്‌റാനില്‍ തന്നെ തുടര്‍ന്ന കവി പല ചിട്ടവട്ടങ്ങളെയും ലംഘിച്ചു. 1958 ല്‍ യൂറോപ്പില്‍ നടത്തിയ പര്യടനത്തിനിടയില്‍ വിവാന സിനിമാ സംവിധായകനും എഴുത്തുകാരനുമായ ഇബ്രാഹിം ഗോലിസ്ഥാനുമായി പരിചയപ്പെട്ടു. ആ ബന്ധം 1967 ഫെബ്രുവരിയില്‍ ഒരു വാഹനാപകടത്തില്‍ ഫറൂഖ്‌സദ് മരിക്കുന്നതുവെര തുടര്‍ന്നു.

Saturday, January 21, 2012

ഭാഷക്കായുള്ള തിരച്ചില്‍



വികാരങ്ങള്‍ക്ക് ഭാഷനല്‍കാന്‍ ഞാനാശിച്ചു
ജീവിതം ഒരു നദിപോല്‍ സംവദിക്കാന്‍,
ചിറകുകള്‍ തേടാന്‍


അപരിചിതന്‍ പറഞ്ഞു:
എല്ലാ ഭാഷയും എന്റേതാണ്
ദൂരെപ്പോ അവയില്‍ നിന്ന്
നിങ്ങളുടെ വികാരങ്ങള്‍ നിശബ്ദതയില്‍ കഴിയട്ടെ

മൂകയായി ഞാന്‍.
മരിച്ച വികാരങ്ങള്‍ മുറിവേല്‍പ്പിച്ചു

അപരിചിതന്‍ പറഞ്ഞു:
എല്ലാ വാക്കുകളും എന്റെ രാജ്യം
നീ എന്റെ അടിമ

ഇപ്പോള്‍,ഞാനെഴുതുന്ന താളുകളും അകന്നുമാറുന്നു
കടലാസ് താളുകള്‍ക്കുപോലും കലാപം ചെയ്യാനാവും


ഫാത്തിഹ സൌദി

പ്രവാസി കവി. 1949 ല്‍ ജോര്‍ദാനില്‍ ജനിച്ചു. ഫ്രാന്‍സില്‍ വൈദ്യശാസ്ത്ര ബിരുദം നേടി. ഇംഗ്ലീഷില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും നിരവധി പുസ്തകങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റി. 'ദ പ്രൊഫറ്റ്: എ പോയറ്റിക് ജേര്‍ണി ഫ്രം ചൈല്‍ഡ്ഹുഡ് ടു പ്രൊഫസി' ആദ്യ കവിതാസമാഹാരം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസം. അര്‍ബുദരോഗത്തിന് ചികിത്സയിലാണ്.